Monday, January 28, 2008

വിശ്വാസത്തിന്റെ നിഴല്‍രൂപം.

സ്ത്രികളും കുട്ടികളും അടങ്ങുന്ന വലിയോരു പുരുഷാരത്തിനു നടുവില്‍ അയാള്‍ കൂനികൂടിയിരുന്നു.ഒരു പെരുംകള്ളനെപ്പോലെ.'
"വൃത്തിക്കെട്ടവന്‍"
"ചെറ്റ"
"അമ്മയും പെങ്ങളെയും തിരിച്ചറിവില്ലാത്തവന്‍"
"ന്നാലും സ്വന്തം എട്ടനോട്‌ ഇങ്ങനെ ചെയ്യാന്‍ തോന്നിയല്ലോ?"
ശകാരങ്ങള്‍ കൂരബുകളായി അയാളുടെ ചെവിയിലൂടെ കടന്നു പോകുന്നത്‌ അയാള്‍ അറിയാഞ്ഞിട്ടല്ല .പക്ഷെ ഇതു താന്‍ ജനിച്ചു വളര്‍ന്ന വീടായിപോയി .
അകത്ത്‌ ഒരു സ്ത്രിയുടെ നേരിയ തേങ്ങല്‍ കേല്‍ക്കാം.കുടുംബശ്രീയിലെ മുഴുവനും സ്ത്രികളും മുറിയില്‍ തടിച്ചുകൂടിയിട്ടുണ്ട്‌.
ആ കോലാഹങ്ങളില്‍ നിന്നു അയാല്‍ നേരെ പോയത്‌ ആലൂരിലെ കള്ളുഷാപ്പിലേക്കാണ്‌.
രണ്ടുകുപ്പി-ഒന്ന് ഇത്തിരി മൂത്തതും മറ്റേത്‌ ഇളയതും-
അയാള്‍ പറയാതെ തന്നെ ഷാപ്പു നാരയണന്‍ കൊണ്ടു വന്നു മുന്നില്‍ വെച്ചു.
അയാളുടെ സ്തിരം പതിവ്‌.രണ്ടും പെട്ടന്ന് കുടിച്ചു തീര്‍ത്ത്‌,അയാള്‍ ഒരു ബീഡിയെടുത്ത്‌ ചുണ്ടത്ത്‌ വെച്ചു.തീപ്പെട്ടിയില്ല എന്നു മനസ്സിലാക്കിയ നാരായണന്‍ വേഗം തന്നെ ഒരു തീപ്പെട്ടി അയാളുടെ കൈയില്‍ വെച്ചു കൊടുത്തു.
ആകംഷയുടെ നിമിഷങ്ങള്‍ക്ക്‌ അറുതി വരത്തി കൊണ്ടു നാരായണന്‍ മെല്ലെ പറഞ്ഞു.
"എങ്കിലും താന്‍......? "

"ഫ പട്ടി".

അതൊരു അലര്‍ച്ചയായിരുന്നു.

ഷാപ്പിന്റെ തേക്കാത്ത ചുമരിലേക്ക്‌ അയാള്‍ ആ തീപ്പെട്ടി കൂട്‌ ഊക്കോടെ എറിഞ്ഞു.
തീപ്പെട്ടികൊള്ളികള്‍ നാലുപ്പാടും ചിതറി.ചുമരില്‍ അളിപ്പിടിചിരുന്ന പല്ലികള്‍ ശരം കണക്കെ ഓടിയൊളിച്ചു.
അപ്പോള്‍ ഒരായിരം തീപ്പെട്ടി കോലുകള്‍ അയാളുടെ തലയില്‍നിന്ന് കത്തുകയായിരുന്നു.
"നാശം--താന്‍ ഇനി വല്ലതും മിണ്ടിയാല്‍ തന്റെ നാക്ക്‌ ഞാന്‍....."
ഷാപ്പ്‌ നിശബ്ദമായി.
ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് കള്ളിന്റെ കാശ്‌ നാരായണന്റെ മുഖത്തേക്ക്‌ എറിഞ്ഞു കൊടുത്ത്‌, മുക്കറയിട്ട കാളയെപ്പോലെ അയാള്‍ ഷാപ്പില്‍നിന്ന് ഇറങ്ങി നടന്നു.
നേരെ ചാരായം മണക്കുന്ന കിളിയാനക്കുന്നിലേക്ക്‌..
ഓര്‍മ്മകള്‍ മണം പിടിച്ചു കൊണ്ട്‌ അയാളുടെ പുറകെ കൂടി.
പതിമൂന്നാം വയസ്സില്‍ അച്ചന്റെ മരണം.
ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഓടി മറഞ്ഞ ഏട്ടന്മാര്‍.
നിസ്സഹായായ അമ്മ.
ഒടുവില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ,ഇഷ്ടിക കളങ്ങളില്‍ ശരണം .
പിന്നെ.
പണം.
ചാരായം.
പെണ്ണുങ്ങള്‍.
പുഴ.
ചുറ്റിലും പ്രലോഭനങ്ങള്‍.
മോഹങ്ങള്‍.തികഞ്ഞ സ്വാതന്ത്ര്യം.
സര്‍വ്വതന്ത്ര സ്വതന്ത്രന്‍.
എങ്കിലും ഇത്‌..?
കിളിയാനക്കുന്നിന്റെ ചെരുവിലെ അമ്മിണിയുടെ അരികിലെത്തുമ്പോള്‍ സമയം നാലു മണി.
"എന്താ പതിവിലും നേരത്തേ ? "
അയാള്‍ ഒന്നും പറയാതെ കോലായില്‍ കയറിയിരുന്നു.ചുണ്ടത്ത്‌ ബീഡി എടുത്തു വെച്ചു.
അമ്മിണിയെ നോക്കി.അവള്‍ അകത്തുപ്പോയി തീപ്പെട്ടിയെടുത്തു കൊടുത്തു.
"ഇങ്ങള്‌ അങ്ങനെ ചെയ്യൂന്ന് ഞാന്‍ വിശ്വസിക്കില്ല."
അയാളുടെ മുഖം കരയാന്‍ നില്‍ക്കുന്ന കുഞ്ഞിനെപ്പോലെയായിരുന്നു അപ്പോള്‍.
"ന്റെ കോലായിലിരുന്ന് ആരും കരയേണ്ട "
അവള്‍ ആരോടിന്നില്ലാതെ പറഞ്ഞു.
"തീപ്പെട്ടി എടുക്കാന്‍ വേണ്ടി മാത്രമാ ഞാന്‍ അടുക്കളയില്‍ കയറിയത്‌-അല്ലാതെ -നാട്ടുക്കാര്‌ പറയും പ്പോലെ.....അങ്ങനെ ചെയ്യാന്‍ എനിക്ക്‌ കഴിയോ ..പക്ഷെ..."
അയള്‍ ഒരുവിധം പറഞ്ഞുനിര്‍ത്തി..അയാളുടെ കവിള്‍ത്തടം നനഞ്ഞിരുന്നു.
"എനിക്കറിയാം ഇങ്ങളെ- പക്ഷെ-എന്നെ ആരു വിശ്വസിക്കും ?"
ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ പറഞ്ഞു.ഒടുവില്‍ കിളിയാനക്കുന്നിന്റെ താഴെയുള്ള ബസ്സ്‌ സ്റ്റോപ്പില്‍നിന്ന് ബസ്സ്‌ കയറി പട്ടാമ്പിയിലെത്തുമ്പോള്‍ സമയം ഏഴുമണി.
റയില്‍ വ്വേ സ്റ്റെഷനടുത്തുള്ള രാജധാനി ബാറില്‍ കയറി നന്നായി കുടിച്ചു.
ആരോടും ഒന്നും പറയാതെ ബാറിന്റെ പടികള്‍ ഇറങ്ങി.
പ്ലാറ്റുഫോമിന്റെ പണി ഇപ്പോഴും നടക്കുന്നുണ്ട്‌.
അയാള്‍ ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിലൂടെ പടിഞ്ഞാട്ട്‌ നടന്നു.
കൊടുമുണ്ട റയില്‍ വ്വേ ഗയിറ്റിനടുത്തേക്ക്‌.......

സമയം പിറ്റേന്ന് കാലത്ത്‌ എട്ടു മണി..

പോലിസുക്കാര്‍ നാട്ടുക്കാരുടെ സഹായത്തോടെ മുറിഞ്ഞ മാംസകഷ്ണങ്ങള്‍ പെറുക്കി കൂട്ടിവെച്ച്‌ ഇന്‍ ക്വൊസ്റ്റ്‌ തയ്യാറാക്കി ശവം പട്ടമ്പി ഗവ: ആസ്പത്രിയുടെ മോര്‍ച്ചറിലേക്ക്‌ മാറ്റി.
അപ്പോഴും ചോരകട്ടപിടിച്ച ഒരു തീപ്പെട്ടി കൂട്‌ റയില്‍ വ്വേ ട്രാക്കില്‍ അനാഥമായി കിടന്നിരുന്നു.
അമ്മിണിയുടെ തീപ്പെട്ടി.

തിരമാലകള്‍ക്കുമുകളില്‍ കപ്പലിന്റെ ചിത്രമുള്ള തീപ്പെട്ടി.